കോഴിക്കോട് ക്വയിലാണ്ടിയിൽ ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ ആനകൾ വിരണ്ടോടി; മരണം മൂന്നായി, 4 പേരുടെ നില ഗുരുതരം

Advertisement

കോഴിക്കോട് :ക്വയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞ് ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് സ്വദേശികളായ ലീല ( 85 ) അമ്മൂക്കുട്ടി (85) വടക്കോയി രാജൻ (65) എന്നിവരാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
4 പേരുടെ നില ഗുരുതരമാണ്. 29പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴികോട് മെഡിക്കൽ കോളജിലും, 12 പേരെ ക്വയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച്
തിടമ്പേറ്റിയ രണ്ട് ആനകൾ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു. ഏറെ നേരം നീണ്ട വൻതോതിലുള്ള വെടിക്കെട്ട് പ്രയോഗം തുടരുന്നതിനിടെ ഒരാന വിരണ്ട് മറ്റൊരാനയെ കുത്തി. അതോടെ രണ്ടാനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി.ആനപ്പുറത്തുണ്ടായിരുന്ന രണ്ടാളുകൾ മറിഞ്ഞ് വീണു. അര മണിക്കുറിനകം രണ്ടാനകളെയും തളച്ചു.
അമ്പലത്തിൻ്റെ ഓടുകൾ തകർന്നിട്ടുണ്ട്.
ഉഗ്രശബ്ദത്തോടെ ഏറെ നേരം നീണ്ടു നിന്ന വെടിക്കെട്ട് അസഹ്യമായതോടെയാണ് ആന വിരണ്ട് ഓടിയത് എന്നാണ് വിവരം. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Advertisement