പാലാ നഗരസഭ ചെയര്‍മാനെ വോട്ടെടുപ്പിലൂടെ പുറത്താക്കി എല്‍ഡിഎഫ്

Advertisement

കോട്ടയം:പാല നഗസഭാ ചെയര്‍മാന് എതിരെ നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു.

മുന്നണി മര്യാദ ലംഘിച്ച്‌ പ്രതിപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിച്ച ചെയർമാനെ എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ പുറത്താക്കി. പാലാ നഗരസഭ ചെയർമാൻ കേരള കോണ്‍ഗ്രസ് എമ്മിലെ ഷാജു വി തുരുത്തേലിനെയാണ് യുഡിഎഫ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് എല്‍ഡിഎഫ് പുത്താക്കിയത്. മുന്നണിയെ സമ്മർദ്ദത്തിലാക്കി അധികാരത്തില്‍ തുടരാനുള്ള ഷാജു വി തുരുത്തേലിന്റെയും എല്‍ഡിഎഫ് പ്രതിനിധിയായ ചെയർമാനെ അടർത്തിയെടുത്ത് നഗരസഭ ഭരണത്തില്‍ കൈകടത്താനുള്ള യുഡിഎഫിനും ഒരേപോലെ തിരിച്ചടിയായി അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്.

യുഡിഎഫ് അവിശ്വാസ പ്രമേയത്തിന്റെ പേരില്‍ എല്‍ഡിഎഫിനെ സമ്മർദ്ദത്തിലാക്കി പദവിയില്‍ തുടരാനായിരുന്നു ഷാജു വി തുരുത്തേലിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷവുമായി നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു ചെയർമാന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം. യുഡിഎഫ് തന്ത്രം തിരിച്ചറിഞ്ഞ എല്‍ഡിഎഫ് അംഗങ്ങള്‍ ഴ്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയർമാന് എതിരെയുള്ള അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ഇതോടെ തങ്ങള്‍ നല്‍കിയ അവിശ്വാസ നോട്ടിസില്‍നിന്ന് പിൻവാങ്ങിയതായി യുഡിഎഫ് അറിയിച്ചു. യുഡിഎഫ് അംഗങ്ങളുടെ പിന്തുണയില്‍ നോട്ടീസ് നല്‍കിയ സ്വതന്ത്രാംഗം ജിമ്മി ജോസഫാണ് നാടകീയമായി ഇക്കാര്യം വരണാധികാരിയെ അറിയിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത എല്‍ഡിഎഫിലെ 14 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

26 അംഗ കൗണ്‍സിലില്‍ 14 അംഗങ്ങള്‍ അവിശ്വാസം രേഖപെടുത്തിയതോടെ ചെയർമാന് പദവിയില്‍ തുടരാൻ അർഹത നഷ്ടപ്പെട്ടതായി വരണാധികാരി തദ്ദേശ ഭരണ വകപ്പ് ജോയിന്റ്‌ ഡയറക്ടർ ബിനു ജോണ്‍ പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ ഷാജു വി തുരുത്തേല്‍ യോഗത്തില്‍
പങ്കെടുത്തില്ല. എല്‍ഡിഎഫ് പ്രതിനിധികളായി വിജയിച്ച എൻസിപി അംഗം ഷീബാ ജിയോയും സിപിഐ (എം )നേരത്തേ പാർടിയില്‍ നിന്ന് പുറത്താക്കിയ അഡ്വ. ബിനു പുളിക്കക്കണ്ടവും യോഗത്തിന് എത്തിയിരുന്നില്ല.എല്‍ഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ട് വർഷം ഉള്‍പ്പെടെ നാല് വർഷം കേരള കോണ്‍ഗ്രസ് എമ്മിനും ഒരു വർഷം സിപിഐ (എം)നുമായിരുന്നു ചെയർമാൻ പദവി. കേരള കോണ്‍ഗ്രസ് എമ്മിലെ ധാരണപ്രകാരം ഷാജു വി തുരുത്തേലിന് ഒരു വർഷത്തേയ്ക്കായിരുന്നു ചെയർമാൻ പദവി. ഈ കാലാവധി കഴിഞ്ഞ രണ്ടിന് അവസാനിച്ചെങ്കിലും ഷാജു സ്ഥാനം ഒഴിയാൻ തയ്യാറായില്ല.

ഇതിന് മുന്നേയാണ് തുടർച്ചയായ പദവി മാറ്റം നഗരസഭാ ഭരണത്തിന് തടസമാകുന്നു എന്ന് ആക്ഷേപിച്ച്‌ യുഡിഎഫ് ആവിശ്വാസനോട്ടീസ് നല്‍കിയത്. തുടർന്ന് പത്തംഗ കേരള കോണ്‍ഗ്രസ് പാർലമെന്ററി പാർടിയിലെ ഒമ്ബതംഗങ്ങള്‍ യോഗം ചേർന്ന് പദവി ഒഴിയാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാകരിച്ച്‌ ഷാജു സ്ഥാനത്ത് തുടരുകയായിരുന്നു. അവിശ്വസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് കഴിഞ്ഞ് രാജിയാകാമെന്ന വിചിത്ര ന്യായം ഉന്നയിച്ചായിരുന്നു ഇത്. ഇതിന് ശേഷം എല്‍ഡിഎഫ് പാർലമെന്ററി പാർടി യോഗ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം 14 അംഗങ്ങള്‍ രേഖാമൂലം ചെയർമാൻ പദവി ഒഴിയണമെന്ന് അവശ്യപ്പെട്ടിരുന്നു.