കാര്യവട്ടത്തും റാഗിങ്ങ്, രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം, തുപ്പിയ വെള്ളം കുടിപ്പിച്ചു, രഹസ്യമൊഴി എടുത്ത് കോളജ് അധികൃതർ

Advertisement

തിരുവനന്തപുരം: കേരളം മുഴുവൻ റാഗിങ്ങ് വാർത്തകൾ ചർച്ച ചെയ്യുന്നതിനിടെ കാര്യവട്ടത്ത് രണ്ട് വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. മർദ്ദനമേറ്റ് അവശനായ വിദ്യാർത്ഥിയെ തുപ്പിയ വെളളം കുടിപ്പിച്ചെന്നും പരാതി.

കാര്യവട്ടം ഗവ.കോളജിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസ് (21) ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർത്ഥി അഭിഷേക് (21 ) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്ന് ഇരു വിദ്യാർത്ഥികളുടെയും രഹസ്യമൊഴി കോളജിലെ ആൻറി റാഗിങ്ങ് കമ്മിറ്റി രേഖപ്പെടുത്തി. നാളെ രക്ഷകർത്താക്കൾക്കൊപ്പം കോളജിൽ വിളിക്കുന്ന സമയത്ത് എത്തണമെന്നും അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണം കഴിഞ്ഞ് വരുമ്പോൾ സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് സംഘം ചേർന്ന് അഭിഷേകിനെ ആദ്യം മർദ്ദിച്ചു. ഏറെ നേരത്തെ മർദ്ദനത്തിന് ശേഷം അഭിഷേകിനെ വിരട്ടി ഓടിച്ചു. തുടർന്ന് ബിൻസിനെ പിടികൂടിയ സംഘം യൂണിയൻ ഓഫീസിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. മുട്ട് കുത്തി നിൽക്കാൻ പറഞ്ഞു. കുനിച്ച് നിർത്തി മർദ്ദിച്ചു. അടി കൊണ്ട് അവശനായ ബിൻസ് വെള്ളം കുടിക്കാൻ ചോദിച്ചപ്പോൾ കുപ്പിവെള്ളത്തിനുള്ളിൽ തുപ്പിയ ശേഷം അത് കുടിപ്പിച്ചു. തുപ്പിയാൽ അടിച്ച കൈകാലുകൾ ഒടിക്കുമെന്ന ഭീഷണിപ്പെടുത്തി. ഷർട്ട് വലിച്ച് കീറി. മുഖത്തും ശരീരഭാഗങ്ങളിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. ഇരു വിദ്യാർത്ഥികളും കഴകൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here