തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാനത്തെ കോൺഗ്രസും ശശി തരൂരും നേർക്കുനേർ. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയുള്ള ശശി തരൂരിൻ്റ ലേഖനമാണ് പുതിയ പോർമുഖം തുറന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണം എന്നാണ് കെ.പി.സി.സിയുടെ നിലപാട്.
ഡോ. ശശി തരൂരിന്റെ നിലപാടുകളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളി. കേരളത്തെ പുകഴ്ത്തിയുള്ള ലേഖനം എഴുതിയത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
ലേഖനം വായിച്ചാൽ കണക്ക് ഏതെന്ന് മനസിലാകുമെന്ന് പ്രതിപക്ഷ നേതാവിന് ശശി തരൂരിന്റെ മറുപടി.ശശി തരൂർ ദേശീയ നേതാവും വിശ്വ പൗരനും എന്നായിരുന്നു കെ. മുരളീധരൻ്റെ പരിഹാസം
നേരിൽ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും, കെ റെയിലിൽ ഉൾപ്പെടെ ശശി തരൂരിന് വ്യത്യസ്ത അഭിപ്രായമായിരുന്നു എന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. വിമർശനങ്ങൾ ഉയർന്നെങ്കിലും നിലപാട് തിരുത്താൻ ശശി തരൂർ തയ്യാറായില്ല.
ശശി തരൂരിൻ്റെ നിലപാടുകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം. സർക്കാരിനെതിരായ പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളുടെ മുനയൊടിക്കുന്നതാണ് തരൂരിന്റെ ലേഖനം എന്നും കോൺഗ്രസ് വിലയിരുത്തുന്നു.