കേരളത്തിൽ ഇടിവിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ വർധന. ഗ്രാമിന് 50 രൂപ കൂടി 7,940 രൂപയായി. 400 രൂപ ഉയർന്ന് 63,520 രൂപയാണ് പവൻവില. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതൽ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 40 രൂപ വർധിച്ച് 6,535 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ആഗോള വ്യാപാരയുദ്ധത്തിന് വഴിതുറന്ന്, ഇറക്കുമതി തീരുവ കൂട്ടൽ യജ്ഞം ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇപ്പോൾ ഏകപക്ഷീയമായി യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ഇതു ഫ്രാൻസ് അടക്കമുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെ ചൊടിപ്പിച്ചതുമാണ് സ്വർണവില വീണ്ടും കൂടാൻ മുഖ്യകാരണം.
രാജ്യാന്തര സ്വർണവില ഔൺസിന് 2,879 ഡോളറിൽ നിന്ന് 2,904 ഡോളറിലേക്ക് ഉയർന്നു. ഇത് കേരളത്തിലും ഇന്നു വില കൂടാനിടയാക്കി. രൂപ ഇന്നും ഡോളറിനെതിരെ 14 പൈസ ഉയർന്ന് 86.69ൽ ആണ് വ്യാപാരം ആരംഭിച്ചത്. അതോടെ, സ്വർണത്തിന്റെ ഇറക്കുമതിച്ചെലവും കുറഞ്ഞിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
ട്രംപിനെതിരെ യൂറോപ്പ്
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയ ട്രംപിന്റെ നിലപാടാണ് തർക്കത്തിന് പിന്നിൽ. റഷ്യൻ പ്രസിഡന്റ് പുടിനുമായി നേരിട്ടാണ് ട്രംപിന്റെ ചർച്ച. സമാധാന ചർച്ചകളിൽ യൂറോപ്പ് മുഖ്യഘടകമാകണമെന്നാണ് ഫ്രാൻസിന്റെ വാദം. ട്രംപിന്റെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് വിളിച്ച യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ അടിയന്തര യോഗം ഇന്നു പാരീസിൽ നടക്കും.
ജർമനി, ബ്രിട്ടൻ, പോളണ്ട്, ഡെന്മാർക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും നാറ്റോ മേധാവി, യൂറോപ്യൻ യൂണിയൻ ചീഫ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിക്കും. ട്രംപിന്റെ നിലപാടുകൾ മൂലം ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങൾ കലങ്ങിമറിയുന്നതും അതു സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നതും വിലയെ മേലോട്ടു നയിക്കുന്നു.
ലാഭമെടുപ്പ് തകൃതിയായിട്ടും വില മുന്നോട്ട്
കഴിഞ്ഞയാഴ്ചകളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത്, സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായത് കഴിഞ്ഞ വാരാന്ത്യം സ്വർണവില ഇടിയാൻ വഴിയൊരുക്കിയിരുന്നു. രാജ്യാന്തരവില 2,942 ഡോളറിൽ നിന്ന് 2,880 ഡോളർ നിലവാരത്തിലേക്കും കേരളത്തിൽ പവന് 64,480 രൂപയിൽ നിന്ന് 63,500 രൂപയ്ക്ക് താഴേക്കും ഇടിഞ്ഞിരുന്നു.
യൂറോ, യെൻ തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ്, 108 നിലവാരത്തിൽ നിന്ന് 106 നിലവാരത്തിലേക്ക് താഴ്ന്നതും ഇതുമൂലം സ്വർണം വാങ്ങൽച്ചെലവ് കുറഞ്ഞതും ഡിമാൻഡ് കൂടാനിടയാക്കിയിട്ടുണ്ട്. ഇതും പൊന്നിന് വില കൂടാനൊരു കാരണമായി.
പണിക്കൂലി ഉൾപ്പെടെ വില
ജിഎസ്ടിയും (3%) ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേരുമ്പോൾ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 68,750 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,594 രൂപയും. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. അന്ന് പവന്റെ വാങ്ങൽവില 68,319 രൂപയായിരുന്നു; ഗ്രാമിന് 8,637 രൂപയും.