കൊച്ചി/ന്യൂഡൽഹി: പ്രതിരോധമേഖലയിലെ തന്ത്രപ്രധാനവിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തിനൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയ്നി കടമക്കുടി സ്വദേശി പി.എ. അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽനിന്ന് വേതൻ ലക്ഷ്മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻ.ഐ.എ. അറസ്റ്റ്ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായി.
കൊച്ചി നാവികത്താവളത്തിലും കാർവാർ നാവികത്താവളത്തിലുമുള്ള ഇന്ത്യൻ പ്രതിരോധസ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് ചോർത്തിനൽകിയെന്നാണ് കേസ്. അറസ്റ്റിലായ മൂന്ന് പ്രതികളും കാർവാർ താവളത്തിന്റെ ചിത്രങ്ങളും നാവികനീക്കങ്ങളുടെ വിശദാംശങ്ങളും പാകിസ്താൻ ഏജൻസിക്ക് കൈമാറി. ഇതിന് പ്രതിഫലമായി പണം സ്വീകരിച്ചതായും എൻ.ഐ.എ. അറിയിച്ചു.
വിശാഖപട്ടണം കപ്പൽശാലയിലെ വിവരങ്ങൾ പാകിസ്താന് ചോർത്തിയെന്ന കേസിൽ കഴിഞ്ഞവർഷം അഭിലാഷിനെയും കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേകിനെയും എൻ.ഐ.എ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങൾ കൈമാറിയെന്നായിരുന്നു കേസ്. തെളിവ് ലഭിക്കാത്തതിനാൽ അഭിലാഷിനെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കിയിരുന്നു