ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടർന്ന് മൂന്ന് ദിവസമായി വീടിന് പുറത്ത് കഴിയുകയായിരുന്ന കുടുബത്തിന് സഹായമെത്തിച്ച് വിദേശമലയാളി. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും വിദേശമലയാളിയാണ് കുടുംബത്തെ സഹായിക്കാനെത്തിയത്. കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറി. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്ഥാപനമാണ് ജപ്തി നടത്തിയത്.
നാല് വർഷം മുൻപാണ് ഇവർ 15 ലക്ഷം രൂപ വായ്പ എടുത്തത്.13 % പലിശയ്ക്കാണ് വായ്പ എടുത്തത്. 16 വർഷം ആയിരുന്നു ലോൺ അടവ് പറഞ്ഞിരുന്നത്. രണ്ട് വർഷം ലോൺ അടച്ചു. അതിന് ശേഷമാണ് അടവ് മുടങ്ങിയത്. ആറ് വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം മൂന്ന് വർഷമായി പുതിയ വീട്ടിൽ താമസിക്കുകയാണ്. രാമചന്ദ്രന്റെ മകൻ റിനീഷിന്റെ പേരിലാണ് ലോൺ എടുത്തിരുന്നത്. റിനീഷ് എറണാകുളത്ത് സർക്കാർ ബോട്ട് ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്.