ഇന്നലെ കുതിച്ചുകയറി പുത്തൻ റെക്കോർഡിട്ട സ്വർണവില ഇന്നു താഴ്ന്നിറങ്ങി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വില ഗ്രാമിന് 8,025 രൂപയും പവന് 64,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയരുകയും കേരളത്തിലെ സർവകാല റെക്കോർഡ് കുറിക്കുകയും ചെയ്തിരുന്നു. 64,560 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം; ഗ്രാം 8,070 രൂപയിലും.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,605 രൂപയായി. ഇന്നലെ ഉയർന്ന വെള്ളി വിലയിൽ ഇന്നു മാറ്റമില്ല; ഗ്രാമിന് 108 രൂപ. രാജ്യാന്തര സ്വർണവില ലാഭമെടുപ്പിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരമായ 2,954 ഡോളറിൽ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും മെച്ചപ്പെടുന്ന സൂചന നൽകിയതുമാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
ഡോണൾഡ് ട്രംപിന്റെ താരിഫ് നായങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കിയേക്കാമെന്നും അതുകൊണ്ട് തൽകാലം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്നും യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സൂചന നൽകിയതും രാജ്യാന്തര സ്വർണവിലയെ റെക്കോർഡിൽ നിന്ന് താഴേക്ക് നയിച്ചു. കാരണം, പലിശനിരക്ക് കുറയുന്നതാണ് സ്വർണത്തിന് നേട്ടം.
പലിശ കുറയുമ്പോൾ ആനുപാതികമായി ബാങ്ക് നിക്ഷേപ പലിശ, കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവ കുറയുകയും നിക്ഷേപകർ മികച്ച നേട്ടം ഉന്നമിട്ട് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് തിരിയുകയും ചെയ്യും. അതോടെ, വിലയും കൂടും. നിലവിൽ, ഫെഡറൽ റിസർവ് റിസർവ് മറിച്ചുചിന്തിച്ചു തുടങ്ങിയതാണ് ലാഭമെടുപ്പിന് കളമൊരുക്കിയതും വില താഴ്ന്നതും. അതേസമയം, ട്രംപിന്റെ നായങ്ങൾ മൂലം രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ വഷളാവുകയും ലോക വ്യാപാര മേഖല തിരിച്ചടി നേരിടുകയും ചെയ്താൽ സ്വർണവില വീണ്ടും കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
പണിക്കൂലി ഉൾപ്പെടെ വില
സ്വർണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങൽവിലയും കുറഞ്ഞിട്ടുണ്ട്. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,487 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,686 രൂപയും. ഇന്നലെ സ്വർണം വാങ്ങിയവരേക്കാൾ പവന് 386 രൂപയും ഗ്രാമിന് 48 രൂപയും കുറവാണ് ഇന്നത്തെ വില.