കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്

Advertisement

കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി.
മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‍മോര്‍ട്ടം ആരംഭിച്ചത്.

മനീഷും സഹോദരിയും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരുടെ അമ്മ ശകുന്തള അഗർവാളിന്‍റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയിലായിരുന്നു. പൂക്കള്‍ വാങ്ങിയതിന്‍റെ ബില്ല് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തൂങ്ങി മരിച്ചശേഷം അമ്മയെ കിടക്കയില്‍ കിടത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. അതേസമയം, മൂന്നുപേരുടെയും സംസ്കാര ചടങ്ങുകള്‍ അത്താണിയിലെ പൊതുശ്മശാനത്തില്‍ നടന്നു. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിനെത്തി.

Advertisement