കൊല്ലം:കുണ്ടറയില്‍ റെയിൽ വേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം :
മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ തെറ്റ് പറ്റി പോയെന്നും പ്രതികൾ പോലീസിനോട്
കൊല്ലം റൂറൽ എസ് പി യുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. കുണ്ടറ സ്വദേശി രാജേഷ് പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നു പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അക്രമം ഭാഗ്യംകൊണ്ട് കണ്ടെത്താനായത്. റെയിൽ വേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച നിലയിലായിരുന്നു. വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്ക്. അട്ടിമറിയെന്ന് സംശയം.
സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ് പ്രതികളുടേതെന്ന് സംശയിക്കുന്ന CCTV ദ്യശങ്ങൾ പുറത്തുവിട്ടു.
കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ്
ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത് .
ഇന്ന് പുലർച്ചെ 2 മണിയോടുകൂടി പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. ഇക്കാര്യം പോലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എഴുകോൺ പോലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി.
പോലീസ് പോയതിന് പിന്നാലെ വീണ്ടും 3 മണിയോടെ റെയിൽവേപാളത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യം വെച്ചായിരിക്കാം അട്ടിമറി ശ്രമമുണ്ടായതെനാണ് പ്രാഥമിക നിഗമനം. പോലീസിന്റെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ ജാഗ്രതയുമാണ് വൻ അപകടം വഴിമാറ്റിയത്. പ്രതികളെ പെട്ടെന്ന് കണ്ടെത്താനായത് മൂലം പൊലീസിന് വലിയ തലവേദന ഒഴിവായി. നേരത്തേ പൊലീസിനെ ആക്രമിച്ച കേസില്‍പ്പെട്ടവരാണ് പ്രതികള്‍. കഴിഞ്ഞദിവസം വാഹന പരിശോധനയില്‍ ഇവരെ സ്കൂട്ടറുമായി പരിശോധിച്ചിരുന്നു. ഇവരുടെ സ്കൂട്ടര്‍ രണ്ടുദിവസമായി ഇവിടെ കറങ്ങുന്നതായി കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലും പ്രതികള്‍ സ്ഥലത്തുണ്ടായിരുന്നെന്ന് വ്യക്തമായി.
സംഭവത്തിൽ പോലീസും റെയിൽവേയും വിശദമായ അന്വേഷണം ആരംഭിച്ചു. പുനലൂർ റെയിൽവേ പോലീസാണ് അന്വേഷിക്കുന്നത്. വിജനമായ ഈ പരിസരത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.