തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സി കെ ശിവാനന്ദനാണ് അവാർഡ്. ഇങ്ങനെ ചെയ്യരുത്, ഈ മക്കളോട് എന്ന വാർത്തയ്ക്കാണ് അവാർഡ്. മാതൃഭൂമിയിലെ അസിസ്റ്റന്റ് കണ്ടന്റ് മാനേജർ രമ്യ കെ എച്ച് തയ്യാറാക്കിയ നീതിദേവതേ കൺതുറക്കൂ എന്ന വാർത്ത ജൂറി സ്‌പേഷ്യൽ മെൻഷന് അർഹമായി. വികസനോൻമുഖ റിപ്പോർട്ടിംഗിൽ മെട്രോ വാർത്ത അസോസിയേറ്റ് എഡിറ്റർ എം ബി സന്തോഷിനാണ് അവാർഡ്. കേരളം കാണാത്ത കാഴ്ചകൾ എന്ന വാർത്തയാണ് അവാർഡിന് അർഹമായത്.
ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനി പത്തനംതിട്ടയിലെ ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരും മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ മനോജ് ചേമഞ്ചേരിയും അവാർഡിന് അർഹരായി.
കാർട്ടൂൺ വിഭാഗത്തിൽ മലയാള മനോരമ ചീഫ് കാർട്ടൂണിസ്റ്റ് ബൈജു പൗലോസും കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്തും അവാർഡിന് അർഹരായി. ടെലിവിഷൻ വിഭാഗത്തിൽ ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ മാതൃഭൂമി ന്യൂസിലെ ജി പ്രശാന്ത്കൃഷ്ണയ്ക്കാണ് അവാർഡ്. ജി എസ് ടി ചോരുന്ന വഴികൾ എന്ന വാർത്തയ്ക്കാണ് അവാർഡ്. മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ജസ്റ്റീന തോമസിന് ജൂറി സ്‌പെഷ്യൽ മെൻഷൻ ലഭിച്ചു. വൃദ്ധമാതാപിതാക്കളെ ആശുപത്രികളിൽ നടതള്ളുന്ന വാർത്തയ്ക്കാണ് അവാർഡ്