കൊല്ലം: പുനലൂർ – കൊല്ലം പാതയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറിക്കു വേണ്ടിയെന്ന് എഫ്ഐആർ. ട്രെയിൻ യാത്രക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ പ്രവർത്തി ചെയ്തതെന്നും എഫ്ഐആറിലുണ്ട്. ശനിയാഴ്ച പുലർച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തിൽ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്‌ക സ്വദേശി രാജേഷ് (33) എന്നിവർ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഭാരതീയ ന്യായ സംഹിതയിലെ 320–ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിൻ, കപ്പൽ തുടങ്ങിയ യാത്രാ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പിൽ പ്രതിപാദിക്കുന്നത്. ഇതുകൂടാതെ റെയിൽവേ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസം സമീപവാസിയായ യുവാവാണ് റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചിരിക്കുന്നത് കണ്ടത്. ഉടൻ ഇദ്ദേഹം കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ വിവരം അറിയിച്ചു. ആനന്ദ് അറിയിച്ചത് അനുസരിച്ച് റെയിൽവേ പൊലീസും എഴുകോൺ പൊലീസും സ്ഥലത്തെത്തി പോസ്റ്റ് മാറ്റി.
പിന്നീട് 3.30ന് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിയ ആർപിഎഫ്, കുണ്ടറ പൊലീസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ പോസ്റ്റിന്റെ ചുവട്ടിലെ ഇരുമ്പ് ഭാഗം ട്രാക്കിനുള്ളിൽ കിടക്കുന്നത് കണ്ടെത്തി. ഇതോടെയാണ് അട്ടിമറി ശ്രമം നടന്നതായി സംശയം ഉയർന്നതും അന്വേഷണം ഊർജിതപ്പെടുത്തിയതും. പോസ്റ്റ് ട്രാക്കിൽ നിന്ന് മാറ്റി മിനിറ്റുകൾക്കുള്ളിൽ തിരുനെൽവേലി – പാലരുവി എക്സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. പോസ്റ്റിന്റെ ചുവട്ടിലെ ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനാണ് പോസ്റ്റ് ട്രാക്കിൽ വച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്.