ന്യൂഡെല്‍ഹി. മുസ്ലിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം ആവശ്യപ്പെട്ടുള്ള സാമൂഹ്യപ്രവർത്തക വി പി സുഹറയുടെ അനിശ്ചിതകാല നിഹാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമയപരിധി കഴിഞ്ഞതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത സുഹറയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസാരിച്ചതിന്റ അടിസ്ഥാനത്തിലാണ് തൽക്കാലം സമരം അവസാനിപ്പിച്ചത്. സുഹറയുടെ ആവശ്യങ്ങളിൽ കേന്ദ്ര മന്ത്രിമാരുമായി സംസാരിച്ച് തുടർ സാധ്യതകൾ തേടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ വി പി സുഹറ ഡൽഹിയിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ജന്തർ മന്ദറിൽ ആരംഭിച്ച ഒറ്റയാൾ സമരത്തിന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് പോലീസ് അനുമതി നൽകിയത്. ഒരു മണിയോടെ പോലീസ് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്ന് സുഹറ വ്യക്തമാക്കി.
3.30 പാർലമെന്റ് സ്ട്രീറ്റ് പോലീസ് എത്തി വിപി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സുഹറ യുമായി ഫോണിൽ സംസാരിച്ചു. സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി കസ്റ്റഡിയിൽ നിന്നും പുറത്തുവന്ന സുഹറ അറിയിച്ചു.
കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അടക്കമുള്ളവരുമായി സംസാരിച്ച്, സുഹറയുടെ ആവശ്യങ്ങളിൽ തുടർ സാധിത തേടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.3 ദിവസം കൂടി ഡൽഹിയിൽ തുടരുമെന്നും, പ്രിയങ്ക ഗാന്ധിയെ കണ്ട നിവേദനം നൽകുമെന്നും സുഹറ വ്യക്തമാക്കി. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ, സിപിഐഎം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് എന്നിവർ സുഹറയ്ക്ക് പിന്തുണ അറിയിച്ചു.