മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും മുൻ എം.എല്‍.എയുമായ പി.സി.ജോർജ് കോടതിയില്‍ കീഴടങ്ങി

Advertisement

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എല്‍.എയുമായ പി.സി.ജോർജ് കോടതിയില്‍ കീഴടങ്ങി.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോർജ് ഇന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ജോർജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോർജ് താൻ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്.

ചാനല്‍ ചർച്ചയില്‍ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച്‌ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്ത കേസില്‍ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.. മുപ്പതുവർഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.

മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.

സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോർജിനെ മുമ്ബും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here