കോട്ടയം: മതവിദ്വേഷ പ്രസംഗത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അതിനാടകീയമായി ഇന്ന് രാവിലെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ബി ജെ പി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യഹർജി തള്ളികൊണ്ടാണ് കോടതി ഉത്തരവുണ്ടായത്. വൈദ്യ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് പി സി ജോർജിനെ മാറ്റും.വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ പി സി ജോർജ് കയർത്തു.
ഇന്നു രാവിലെ 11ന് ഈ രാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി സി ജോര്‍ജ്ജിനെ വൈകിട്ട് ആറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു ഉത്തരവായിരുന്നു. കസ്റ്റഡി സമയം കഴിഞ്ഞതിനെ തുടർന്ന് പോലീസ് പിസി ജോർജിനെ കോടതിയിൽ ഹാജരാക്കി.രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിരാകരിച്ചാണ് ഇന്ന് വൈകിട്ടുവരെ കസ്റ്റഡി അനുവദിച്ചത്. ചാനല്‍ ചര്‍ച്ചക്കിടെ മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചിരുന്നത്. തുടര്‍ന്ന് നാടകീയമായി ഇന്ന് രാവിലെ ഈരാറ്റുപേട്ട മജിസ്ട്രേട്ടു കോടതിയില്‍ ഹാജരാകുകയായിരുന്നു. ബിജെപി അണികള്‍ അടക്കമാണ് പിസി എത്തിയത്.