തിരുവനന്തപുരം: താൻ ആറ് പേരെ കൊന്നിട്ട് വന്നതാണന്ന് പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് യുവാവ് വെളിപ്പെടുത്തിയത് കേട്ട് പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ആദ്യം ഇത് വിശ്വാസത്തിലെടുക്കാൻ പോലീസിന് കഴിഞ്ഞില്ല.ഉടൻ തന്നെ അന്വേഷണം നടത്തിയപ്പോഴാണ് യുവാവ് പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന് അറിയുന്നത്.
വെഞ്ഞാറുമ്മൂട്ടിലെ രണ്ട് പഞ്ചായത്തുകളിലായി നടന്ന കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ആദ്യം പാങ്ങോട് എത്തി പിതാവിൻ്റെ മാതാവിനെ കൊലപ്പെടുത്തി തുടർന്ന് ചുള്ളാളത്ത് എത്തി പിതൃസഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തി. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.തുടർന്ന് പേരുമലയിലെ വീട്ടിലെത്തി പെൺസുഹൃത്തിനേയും സഹോദരനെയും കൊന്നു. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിലാണ്.
വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍(23)എന്ന യുവാവ് താന്‍ആറുപേരെ കൊലപ്പെടുത്തി എന്ന് അറിയിക്കുകയായിരുന്നു. 88 വയസുള്ള മുത്തശി സല്‍മാബീവി, സഹോദരന്‍ 13കാരന്‍ അഫ്സാന്‍ കാമുകി ഫര്‍സാന പ്രതിയുടെ പിതൃസഹോദരന്‍ ചുള്ളാളം എസ്എന്‍ പുരത്ത് മുന്‍ സൈനികന്‍ ലത്തീഫ്(63) ഭാര്യ ഷാഹിദ(53) എന്നിവരാണ് മരിച്ചതായി സ്ഥിരീകരണമുള്ളത്. ഇയാളുടെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയിലാണ് . ഇയാള്‍ വിഷം കഴിച്ചതായും വിവരമുണ്ട്. മെഡിക്കൽ കോളജിൽ എത്തിച്ച അഫാൻ്റെ വയർ കഴുകി.ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. ഏഴ് വർഷമായി അഫാൻ്റെ പിതാവ് ദമാമിലാണ്. അടുത്തിടെ ഭാര്യയും രണ്ട് മക്കളും ദമാമിലെത്തി ആറ് മാസം താമസിച്ചിരുന്നു.
എല്ലാവരേയും ചുറ്റികകൊണ്ട് തലക്കടിച്ചും കത്തിക്കു കുത്തിയുമാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം .കൊല്ലപ്പെട്ട പെൺസുഹൃത്ത് ആയൂരിലെ ഒരു കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.