വെഞ്ഞാറമൂട്ടിൽ കൊല ചെയ്യപ്പെട്ട ഫർസാനയുടെ വീടിന് സമീപം ഏതാനും ദിവസങ്ങൾക്ക് മുൻപ് അഫാനെ കണ്ടതായി സമീപവാസികൾ പറയുന്നു.
വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ, ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അഫാനുമായുള്ള ബന്ധത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നാണ് ചില ബന്ധുക്കള്‍ പറയുന്നത്.
ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് മുരുക്കോണം സ്വദേശിയായ ഫര്‍സാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് ഫാര്‍സാന അഫാന്‍റെ വീട്ടിലെത്തിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്നു ഫര്‍സാന.
പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഫർസാനയുമായി അഫാൻ വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടായതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു.
വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നിലയിലായിരുന്നു ഫർസാനയുടെ മൃതദേഹം. വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട മാതാവ് ഷമിയുടെ നില അതീവ ഗുരുതമാണ്.