കൊച്ചി. മദ്യ നിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരിമാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമെന്ന് ഓർത്തഡോക്സ് സിനഡ്. സിനിമകൾ ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്നു. ഇത്തരം സിനിമകളിൽ നിന്ന് താരങ്ങൾ വിട്ടു നിൽക്കണം. കേരളത്തിൽ ലഹരിമാഫിയകൾ ആഴത്തിൽ വേരിറക്കിയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതപാലിക്കണം. ലഹരിമരുന്നിന്റെ ഉപയോഗം പോലെ ഗുരുതരമാണ് മദ്യവും. മദ്യാപനത്തിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതിന് പകരം മദ്യ നിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരിമാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമാകും.
മദ്യ – മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതുതലമുറയെ അകറ്റിനിർത്താനുള്ള ബൃഹത്തായ കർമ്മപദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കണം. സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ കേവലം ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മാത്രം ഒതുങ്ങരുത്. സ്ക്കൂളുകൾതോറും വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സഭയുടെ പൂർണ പിന്തുയുണ്ടാകും. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നുണ്ട്.
ഇത്തരം സിനിമകളിൽ നിന്ന് വിട്ടുനിന്ന് ഭാവി തലമുറയെ ലഹരിവലയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം കലാകാരൻമാരും കൈകോർക്കണം.