കാട്ടാന ആക്രമണങ്ങളിൽ വിമർശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി.സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളിൽ വിമർശനവുമായി ഹൈക്കോടതി. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ച ഹൈക്കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നിർദേശിച്ചു.

സംസ്ഥാനത്ത് കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നത് നിരാശാജനകമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ആശ്വാസ വാക്കുകളോ നഷ്ടപരിഹാരമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്ടത്തിന് പരിഹാരമാവില്ല. വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങൾ മരണഭീതിയിലാണെന്ന് കോടതി പറഞ്ഞു.
കോടതിയുടെ വിവിധ നിർദേശങ്ങളും സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, പ്രശ്നം മാറ്റമില്ലാതെ തുടരുകയാണ്. 2019 മുതൽ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 555 പേർ മരിച്ചെന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വന്യമൃഗങ്ങളെ തടയാനായി പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വനാതിർത്തികളിൽ വൈദ്യുതി വേലിയടക്കമുള്ളവ എത്രയും വേഗം സ്ഥാപിക്കണമെന്ന് 2022 സെപ്തംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ ഉത്തരവിന് ശേഷം എടുത്ത നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. മനുഷ്യ-വന്യമൃഗ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അതിന് ശേഷം റിപ്പോർട്ട് നൽകാനും കെൽസയോട് കോടതി നിർദേശിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്ത കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here