തിരുവനന്തപുരം. സെക്രട്ടറിയേറ്റിൽ സമരം നടത്തുന്ന ആശാവർക്കേഴ്സിനെതിരെ വീണ്ടും പൊലീസ് നടപടി. മഹാ സംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. ആശാവർക്കേഴ്സിന്റെ സമരം ഏറ്റെടുക്കുന്നു എന്ന് കോൺഗ്രസ് പ്രഖ്യാപനം. സമരക്കാരോട് അനുഭവപൂർവമായ നിലപാടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
ആശാവർക്കേഴ്സിന്റെ മഹാസംഗമത്തിൽ പങ്കെടുത്തവർക്കാണ് പൊലീസ് നോട്ടീസ്. ഡോ.കെ.ജി താര, ജോസഫ് സി. മാത്യു, ഡോ. എം.ബി മത്തായി തുടങ്ങിയവർക്കാണ് നോട്ടീസ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് നിർദേശം. ഭയപ്പെടില്ലെന്നായിരുന്നു സമരക്കാരുടെ മറുപടി.
സമരക്കാർക്ക് പിന്തുണയർപ്പിച്ച് കോൺഗ്രസ് മാർച്ച് 3ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. അതേദിവസം സമരക്കാർ നിയമസഭാ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും എൻ എച്ച്.എമ്മിൻ്റെ വിവാദ സർക്കുലർ കത്തിക്കും.സർക്കാരിൻ്റെ കയ്യിൽ പണം വച്ചിട്ട് കൊടുക്കാത്തതല്ലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.
സമരത്തിൽ ന്യായമായ പരിഹാരം ആവശ്യപ്പെടണമെന്നാണ് നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ആശാവർക്കേഴ്സിന് സ്ഥിര നിയമനം നൽകുകയാണ് വേണ്ടതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡോ. ശശി തരൂർ എം.പി സമരവേദിയിൽ എത്തി.