തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍തുടങ്ങി. ഇന്നു രാത്രി 12 വരെയാണ് ഹർത്താൽ . ഇന്ന് രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും.
മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.
ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. കടല്‍ ഖനനത്തിനെതിരെ മാര്‍ച്ച് 12ന് പാര്‍ലമെന്റ് മാര്‍ച്ചും നടത്തും.