ആലുവ: ശിവസ്തോത്ര മുഖരിതമായ ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം പുരോഗമിക്കുന്നു. മൺമറഞ്ഞ പൂർവികരെ മനസ്സിൽ ധ്യാനിച്ചും പ്രാർഥിച്ചും ജനലക്ഷങ്ങളാണു മണപ്പുറത്ത് എത്തിയിട്ടുള്ളത്. കുംഭത്തിലെ അമാവാസി നാളായ ഇന്നും ബലിതർപ്പണം തുടരും. ബുധനാഴ്ച അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു പിതൃതർപ്പണം ഔപചാരികമായി തുടങ്ങിയത്.
പുഴയോരത്തെ ബലിത്തറകൾ സന്ധ്യയ്ക്കു തന്നെ ജനനിബിഡമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. കൊട്ടാരക്കടവ്–മണപ്പുറം നടപ്പാലത്തിലും തോട്ടയ്ക്കാട്ടുകര, പറവൂർ കവല റോഡുകളിലും ആളുകൾ തിങ്ങിനിറഞ്ഞൊഴുകി. ദേവസ്വം ബോർഡ് നൂറിൽപരം ബലിത്തറകൾ ഒരുക്കിയിരുന്നു. മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ദീപാരാധനയും തൊഴാൻ വൻ തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്ര കർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ പിതൃബലി തർപ്പണം നടത്തി. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ നേതൃത്വം നൽകി. മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ എന്നിവർ മുഴുവൻ സമയവും സ്ഥലത്തു ക്യാംപ് ചെയ്തു. എംഎൽഎമാരായ രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ എന്നിവരും മണപ്പുറത്ത് എത്തി. ബലിതർപ്പണം ഇന്ന് അവസാനിക്കുമെങ്കിലും നഗരസഭയുടെ വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും മാർച്ച് 31 വരെ ഉണ്ടാകും.