തിരുവനന്തപുരം: തലസ്ഥാനത്ത് എം.എൽ.എ ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽജീവനക്കാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ വയനാട് സ്വദേശിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീസ്. ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എം.എൽ.എ ഹോസ്റ്റൽ കോംപൗണ്ടിനുള്ളിൽ മുൻപ് പ്രവർത്തിച്ചിരുന്ന മലബാർ കിച്ചനിലെ ജീവനക്കാരിയെയാണ് വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഇബ്രാഹിം മകൻ ഹാരിസ് (40)പീഡിപ്പിച്ചതായി പരാതി ഉയർന്നത്.
യുവതി പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഹാരിസ് ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ മ്യൂസിയം പൊലീസ് അവിടെ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2021ൽ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. കാന്റീനിലെ ബാത്റൂമിൽ ഡ്രസ് മാറുമ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയും മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു. ഡി.സി.പി ബി. വി. വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ,സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ഷിജു, ആശ ചന്ദ്രൻ, സി.പി.ഒമാർ അജിത്കുമാർ, സന്തോഷ്, ബിനു ,ഷിനി, ശരത്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.