തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഇസ്രായേൽ ജയിലിലേക്ക് മാറ്റി.
ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്രായേൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കാലിന് പരിക്കേറ്റ എഡിസനെ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. ഏജൻറ് മുഖേനയാണ് നാലംഗ സംഘം ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെക്കുറിച്ച് പൊലീസ് ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നാണ് വിവരം.