തിരുവനന്തപുരം. തല്ലി ഓടിക്കാനായില്ല, ഇനി അങ്കം നാളെ. നാളെ നിയമസഭയിലേക്ക് മാർച്ച് നടത്താനിരിക്കെ സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരപന്തൽ അഴിച്ചുമാറ്റി പൊലീസ്. പുലർച്ചെ സമരപന്തലിലെ ടാർപ്പോളിൻ അഴിച്ചുമാറ്റിയതോടെ മഴ നനഞ്ഞാണ് ആശാ വർക്കേഴ്സ് കിടന്നത്. ടാർപ്പോളിൻ പിടിച്ചിരിക്കാനും അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്.
തിരുവനന്തപുരം നഗരത്തിൽ അർദ്ധരാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്ന് രക്ഷനേടാനാണ് ആശാവർക്കേഴ്സ് ടാർപ്പോളിൻ കെട്ടിയത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ കെട്ടിയ ടാർപ്പോളിൻ പൊലീസ് അഴിപ്പിച്ചു.
ദിവസങ്ങൾക്കു മുൻപ് സെക്രട്ടറിയേറ്റിന് മുൻപിലെ തെരുവ് വിളക്കുകൾ അണച്ചതിനു പിന്നാലെയാണ് സമരക്കാർക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടി.രാവിലെ മഴ നനയാതിരിക്കാൻ തലയിലൂടെ ടാർപ്പാളിൽ മൂടിയിരിക്കാൻ ഉള്ള ശ്രമവും പൊലീസ് വിലക്കി.ഭയന്ന് പിന്മാറില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചു.
പൊലീസിനെ കൊണ്ട് സർക്കാർ ചെയിക്കുന്നതെന്ന് സമരപ്പന്തൽ സന്ദർശിച്ച അടൂർ പ്രകാശ് എം.പി ആരോപിച്ചു. പെരുമഴയത്ത് സമരപ്പന്തലിൽ എത്തിയ സുരേഷ് ഗോപി ആശാവർക്കേഴ്സിന് റെയിൻ കോട്ടും കുടയും വാങ്ങി നൽകി.
നാളെ ആയിരക്കണക്കിന് പേരെ അണിനിരത്തി നിയമസഭാ മാർച്ചിന് ഒരുങ്ങുകയാണ് ആശാ വർക്കേഴ്സ്. സമരം ഇന്ന് 21-ാം ദിവസത്തിലാണ്