കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ചമല്‍ അംബേദ്കർ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് ആക്രമിച്ചത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.
തിങ്കളാഴ്ച വൈകീട്ട് 5.15-ഓടെയായിരുന്നു സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് വെട്ടിയത്. ലഹരിക്കടിമയായ ഇയാളെ സഹോദരൻ ലഹരിമുക്തി കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടില്‍വെച്ച് ആക്രമിച്ചത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.
ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ഉണ്ടാവാറുണ്ട്. ഇവിടെനിന്നാണ് പ്രതി വാള്‍ എടുത്തത്. പ്രതിയെ പോലീസ് പിടികൂടി. വാള്‍ എടുത്തുകൊണ്ടുപോയതിന് ക്ഷേത്രക്കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.