കന്യാകുമാരി. മാധ്യമ പ്രവർത്തകർ ചമഞ്ഞ് പണം തട്ടുന്ന സംഘം പിടിയിൽ. സ്വർണ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചപ്പോഴാണ് പ്രതികളെ പുതുക്കട പൊലീസ് പിടികൂടിയത്.
എട്ടുപേരടങ്ങുന്ന സംഘത്തെയാണ് തമിഴ്നാട് പുതുക്കട പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശികളാണ് ഇവർ.
മാധ്യമപ്രവർത്തകരുടെ വ്യാജ ഐഡി കാർഡ് ധരിച്ചാണ് ഇവർ തട്ടിപ്പിനിറങ്ങുന്നത്. കൂട്ടാലുമൂട് സ്വദേശി നടത്തുന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ , കൂടുതൽ പലിശ ഈടാക്കുന്നെന്നും, പണയപ്പെടുത്തുന്ന സ്വർണാആഭരണങ്ങൾ സ്ഥാപന ഉടമ വിൽക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥാപനത്തെ കുറിച്ച് വാർത്ത നൽകുമെന്നും ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നൽകിയാൽ വാർത്ത ഒഴിവാക്കാമെന്നും ഉടമയോട് ആവശ്യപ്പെട്ടു. .വിവരം ഉടമ പുതുക്കട പോലിസിൽ അറിയിച്ചു. തുടർന്ന് പണം വാങ്ങാൻ തട്ടിപ്പ് സംഘം എത്തിയപ്പോൾ മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ
കേരള രജിസ്ട്രേഷൻ നമ്പറുള്ള ആഡംബര കാറും അതിനുള്ളിൽ നിന്നും നിരവധി ഐ ഡി കാർഡുകളും പോലീസ് കണ്ടെത്തി.ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയുടെ പേരിലാണ് ഐഡി കാർഡുകൾ.
ആഡംബര ജീവിതത്തിനാണ് പണം തട്ടുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സർക്കാർ ഉടമസ്ഥതിയിലുളള മദ്യവിൽപ്പന കേന്ദ്രങ്ങളിലും ഇവർ സമാനമായി തട്ടിപ്പ് നടത്തിയിരുന്നു. വൃത്തിഹീനമായ പരിസരമെന്നും, മദ്യ വിൽപനയിൽ ക്രമക്കേടുണ്ടെന്നും, സമയം കഴിഞ്ഞും വിൽപന നടത്തുന്നുവെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.