കണ്ണൂര്‍.എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറ്റപത്രം ഈ മാസം അവസാനം കോടതിയിൽ സമർപ്പിക്കും
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത് നാലര മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിന്റെ അന്വേഷണത്തിൽ അപാകതക ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. ഇതോടെയാണ് കുറ്റപത്രം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.
എ ഡിഎ മ്മിന്റെ മരണത്തിൽ കൊലപാതക സൂചനകൾ ഇല്ലെന്നാണ് കുറ്റപത്രം. 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചു എന്നതിന് ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയുടെ രാസ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഹൈക്കോടതിയിൽ നിന്ന് കേസ് ഡയറി കൂടി കിട്ടിയാൽ കുറ്റപത്രം പൂർണ തോതിൽ തയ്യാറാക്കും. പി പി ദിവ്യക്കെതിരെ ഉയർന്ന ബിനാമി ഇടപാട് ആരോപണം ഉൾപ്പടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. ഡിഐജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മീഷണർ, എ സി പി എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്