സി പി എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ചെങ്കൊടി ഉയർന്നു

Advertisement

കൊല്ലം: ഉയര് പതാകേ പാറ് പതാകേ, വാനിലുയർന്ന് പറക്കു പതാകേ, ചോര തരാം നീര് തരാം….. രക്തപതാക സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴങ്ങവേ
സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ചെങ്കൊടി ഉയർന്നു.
പതാക – കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു. 6.25 ന് സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാലാണ് പതാക ഉയർത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, നേതാക്കളായ എം എ ബേബി, കെ വിജയരാഘവൻ, പി കെ ബിജു, എളമരം കരീം, ടി പി രാമകൃഷ്ണൻ,പി കെ ശ്രീമതി, കെ.കെ.ശൈലജ,സി എസ് സുജാത, ജെ മേഴ്സിക്കുട്ടിയമ്മ, മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, എം വി ജയകുമാർ, എം സ്വരാജ് തുടങ്ങിയ നേതാക്കൾ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് ഏഴിന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് സമ്മേളനത്തിലെ
പ്രിസീഡിയം, മിനിട്ട്, ക്രഡൻഷ്യൽ തുടങ്ങിയ കമ്മിറ്റികൾക്ക് രൂപം നൽകും.

നാളെ പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമ്മേളനത്തിന് തുടക്കമാകും. സി പി ഐ എം കോ ഓർഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും  44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിൻ്റെ ഭാഗമാകും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം അരുളുന്നത്.
സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേൽക്കാൻ ചുവപ്പണിഞ്ഞ് കൊല്ലം നഗരം ഒരുങ്ങി കഴിഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here