കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസില്‍ ഒന്നാം പ്രതിയായ ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ അപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതാണെന്ന് തെളിയുകയും ഗൂഢാലോചന വ്യക്തമാവുകയും ചെയ്തു. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എം എസ് സൊല്യൂഷ്യൻസിനെ തകർക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് കീഴടങ്ങാനെത്തിയ ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.