കൊല്ലം: സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നഗരത്തിൽ കൊടികളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച സിപിഎമ്മിന് കോർപറേഷന്റെ പിഴ. 3.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ നോട്ടിസിൽ പറയുന്നത്. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ.
ഫീസ് അടച്ച് അനുമതി തേടിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനമെടുത്തിട്ടില്ല. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതി തന്നെയാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നത്.
കൊല്ലം നഗരം മുഴുവൻ ബോർഡുകൾ കെട്ടിയിരിക്കുകയാണെന്നും ഇരുന്നൂറോളം പരാതികളാണ് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.
‘‘ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ പേടി മൂലം ബോർഡ് വച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല. പൊലീസുകാർക്ക് പേടി, സെക്രട്ടറിമാർക്കും പേടി… എല്ലാവർക്കും പേടി. പേടിമൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ല’’– അനധികൃത ബോർഡുകളും കൊടികളും സംബന്ധിച്ച ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.