വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലൈസൻസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി. മാലിന്യസംസ്കരണത്തിൽ റെയിൽവേയെ കോടതി വിമർശിച്ചു. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാധ്യതയുണ്ട്. ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത്. മാലിന്യം പൂർണമായി നീക്കണമെന്നും റെയിൽവേയോട് ഹൈക്കോടതി നിർദേശിച്ചു.