മലപ്പുറം: താനൂരിൽനിന്നും മുംബൈയിലേക്ക് നാടുവിട്ട പെൺകുട്ടികൾക്കു കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്ന് പൊലീസ്. കൗൺസിലിങ് നൽകിയതിനു ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെന്‍ററിലാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണു മാറ്റിയത്.
അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തി പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മുംബൈയിൽനിന്നു മടങ്ങിയ റഹീമിനെ തിരൂരിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞത്.
ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട്, വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയാണെന്നു പറഞ്ഞപ്പോൾ റഹിം പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും സഹായിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പെൺകുട്ടി പറഞ്ഞപ്പോഴാണ് റഹിം കൂടെ പോയതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. താനൂരിൽനിന്നു കാണാതായ പെൺകുട്ടികളുമായി ഇന്നലെ ഉച്ചയോടെയാണ് പൊലീസ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.