തിരുവനന്തപുരം: വര്‍ക്കലയിൽ സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഖിൽ.
2023 മുതൽ 17 കാരിയായ പെൺകുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു വെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കണ്ടക്ടര്‍ അഖിൽ പരിചയത്തിലാകുന്നത്.
ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനയിൽ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.