കൊച്ചി. വൈറ്റിലയിലെ ആർമി ഫ്ലാറ്റ് പൊളിച്ച് പുനർ നിർമ്മിക്കുന്നതിനായി ഹൈക്കോടതി നിയമിച്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗം ഇന്ന് ചേരും. ഫ്ലാറ്റ് ഉടമകൾക്ക് നൽകേണ്ട വാടക കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഒരു മാസത്തെ വാടകയായി പരമാവധി 23,000 രൂപ നൽകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വാടക 40000 ആയി ഉയർത്തണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം.
വാടക വിഷയം ഉൾപ്പെടെ പരിശോധിക്കുന്നതിന് ഉപസമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും വാടക നിശ്ചയിക്കുക. നിർമ്മാണത്തിലെ അപാകതയെതുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വൈറ്റിലയിലെ ചന്ദർകുഞ്ജ് ഫ്ലാറ്റ് പൊളിക്കുന്നത്. ഫ്ലാറ്റിൻ്റെ നിർമ്മാണത്തിനായി 176 കോടി രൂപയാണ് ആർമി വെൽഫെയർ ഹൗസിംഗ് കോർപ്പറേഷൻ നൽകുക.