തിരുവനന്തപുരം. യുഡിഎഫ് ഘടകകക്ഷികളുമായുള്ള ഹൈക്കമാന്റിന്റെ കൂടിക്കാഴ്ച ആരംഭിച്ചു. സംസ്ഥാന കോൺഗ്രസിൽ ഇനി പരസ്യ വിഴുപ്പലക്കൽ ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികൾക്ക് ഹൈക്കമാൻഡ് ഉറപ്പുനൽകി. സീറ്റ് വിഭജനവും സ്ഥാനാർഥിനി നിർണയവും നേരത്തെ പൂർത്തിയാക്കണമെന്ന് നേതാക്കൾ പറഞ്ഞു.
രണ്ടാഴ്ച മുൻപ് സംസ്ഥാന കോൺഗ്രസിൽ ഉണ്ടായിരുന്ന യുദ്ധാന്തരീക്ഷം ഇപ്പോഴില്ല. ഡൽഹി യോഗത്തിന് ശേഷം കോൺഗ്രസിൽ താൽക്കാലികമായി വെടിനിർത്തൽ ഉണ്ടായ ആശ്വാസത്തിലാണ് ഹൈക്കമാൻഡ് യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെ കാണുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി,സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഓരോരുത്തരെയും പ്രത്യേകമായി കാണും. കൂടിക്കാഴ്ച തുടങ്ങിയത് സി.എം.പി നേതാവ് സി.പി ജോണിൽ നിന്ന്. സീറ്റ് വിഭജനം നേരത്തെ ആക്കണമെന്ന് സിപി ജോൺ.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച മണി സി കാപ്പന് പക്ഷേ ഡിമാൻഡുണ്ട്.മുന്നണി വിപുലീകരണം ചർച്ചയായില്ലെന്ന് പി.ജെ ജോസഫ്. കൂടിക്കാഴ്ചയിൽ അസാധാരണമായി ഒന്നുമില്ലെന്ന് ദീപാ ദാസ് മുൻഷി പറയുന്നു.
അനൂപ് ജേക്കബുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് , ആർ.എസ്.പി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച നാളെയാണ്