കണ്ണൂർ.എം.വി ജയരാജൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതോടെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലേക്ക് ആരെന്ന ചർച്ച സജീവം. ടി.വി രാജേഷും കെ.കെ രാഗേഷുമാണ് സാധ്യത പട്ടികയിൽ മുൻപന്തിയിൽ. സംസ്ഥാന സമതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം പ്രകാശനും പരിഗണനയിലുള്ള പേരുകളിലൊന്നാണ്
ആറ് വർഷം കണ്ണൂരിലെ പാർട്ടിയെ നയിച്ചാണ് എം.വി ജയരാജൻ പടിയിറങ്ങുന്നത്. സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂർ കമ്മിറ്റിയുടെ അടുത്ത അമക്കരൻ ആര്… ചർച്ചകൾ സജീവമാണ്. സാധ്യത പട്ടികയെ കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ ഇതിനകം തുടങ്ങികഴിഞ്ഞു. എം.വി ജയരാജന്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് ടി.വി രാജേഷായിരുന്നു. താൽക്കാലികമെങ്കിലും സെക്രട്ടറി പദവി വഹിച്ച പരിചയം ടി വി ആറിന്റെ സാധ്യത വർധിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കെ കെ രാഗേഷിനെ സംഘടന ചുമതലയിലേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ എം പ്രകാശന് നറുക്ക് വീണേക്കാം. പ്രകാശനെ സംസ്ഥാന സമിതിയിലേക്ക് ഉൾപ്പെടുത്തിയത് ജില്ലാ സെക്രട്ടറിയാക്കാൻ ലക്ഷ്യമിട്ടാണെന്നും വിലയിരുത്തലുണ്ട്. എറണാകുളത്ത് സി എൻ മോഹനന്റെ ഒഴിവിൽ ഡിവൈഎഫ്ഐ മുൻr സംസ്ഥാന പ്രസിഡന്റായ എസ് സതീഷ് ജില്ലാ സെക്രട്ടറിയാകാനാണ് സാധ്യത. സതീഷ് തെരഞ്ഞെടുക്കപ്പെട്ടാൽ ജില്ലയിലെ പാർട്ടിയുടെ അമരത്ത് യുവമുഖമാകും. സി.ബി ദേവദർശൻ, പി ആർ മുരളീധരൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മന്ത്രി പി രാജീവ്, സി എൻ മോഹൻ എന്നിവരുടെ അഭിപ്രായങ്ങൾ ഇതിൽ നിർണായകമാകും