തിരുവനന്തപുരം. സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ആശാവർക്കേഴ്സിൻ്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു. വിഷയം പരിശോധിച്ചു വരികയാണെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ അടൂർ പ്രകാശിന് മറുപടി നൽകി.
ഒരു മാസം പിന്നിടുമ്പോൾ ആശാ വർക്കേഴ്സിന്റെ സമരം ഡൽഹിയിലും സജീവ ചർച്ചയാകുന്നു. വിഷയം പരിശോധിച്ചു വരികയാണെന്ന് അടൂർ പ്രകാശ് എം.പിക്ക് കേന്ദ്രമന്ത്രി ജെ.പി നദ്ദ മറുപടി നൽകി. ആവശ്യങ്ങളിൽ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിനാണ് മറുപടി. നേരത്തെ കൊടുക്കുന്നിൽ സുരേഷിനും ജെ.പി നദ്ദ സമാന മറുപടി നൽകിയിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർ പ്രതിഷേധം നടത്തി.
അതിനിടെ സമരത്തിൻ്റെ രണ്ടാംഘട്ടം ആരംഭിക്കാനാണ് ആശാ വർക്കേഴ്സിന്റെ തീരുമാനം. മാർച്ച് 17 ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. മാർച്ച് 13ന് ആറ്റുകാൽ പൊങ്കാല ദിവസം സെക്രട്ടറിയറ്റിന് മുൻപിൽ പ്രതിഷേധ പൊങ്കാലയും സംഘടിപ്പിക്കും.
സമരകാലയളവിനിടയിൽ ഓണറേറിയം കുടിശ്ശിക സർക്കാർ കൊടുത്തു തീർത്തു. ഓണറേറിയം നൽകാനുള്ള മാനദണ്ഡങ്ങളും പിൻവലിച്ചു. എന്നാൽ ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് ആശ വർക്കേഴ്സ്.