കൊച്ചി: സമൂഹ മാധ്യമങ്ങളിൽ താനുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച തെറ്റായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നു ഗായിക കൽപന രാഘവേന്ദർ. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന സമൂഹ മാധ്യമ വാർത്തകൾ തെറ്റാണ്. ശരിയായ ഉറക്കം ലഭിക്കാത്ത ഇൻസോമ്നിയ രോഗാവസ്ഥയ്ക്കു കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നത്.
യഥാർഥ വസ്തുത തന്റെ മകൾ തന്നെ വ്യക്തമാക്കിയ ശേഷവും ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചതു തന്റെ തൊഴിൽ ജീവിതത്തിനും സമൂഹത്തിലെ മാന്യതയ്ക്കും ദോഷമുണ്ടാക്കുന്നതാണ്. തന്റെ ഭർത്താവിനെയും മകളെയും കുടുംബത്തെയും കുറിച്ചു തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണു പ്രചരിപ്പിച്ചത്. താൻ പൂർണമായി സുഖപ്പെട്ടെന്നും കുടുംബത്തോട് ഒപ്പമാണെന്നും അവർ പറഞ്ഞു.