തിരുവനന്തപുരം: സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനും, മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനും കെപിസിസി വേദിയിൽ എത്തി. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ഇരുവരും പങ്കെടുക്കുന്നത്. തിരുവനന്തപുരത്താണ് ചടങ്ങ്.
യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യന്‍ സ്മാരക ഹാളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു. ചടങ്ങിൽ സ്വാഗതം പറഞ്ഞ കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു ഇരുനേതാക്കളെയും വാനോളം പുകഴ്ത്തി. ഉദ്ഘാടകനായ വി ഡി സതീശനും രണ്ട് നേതാക്കളേയും പുകഴ്ത്തി സംസാരിച്ചു.
മൊഴിയും വഴിയും-ആശയ സാഗര സംഗമം എന്ന പേരില്‍ സെമിനാറും ആഘോഷ പരിപാടികളുമാണ് കെ പി സി സി സംഘടിപ്പിക്കുന്നത്.
സിപിഎം നടപടികളിലെ അത്യപ്തിക്കിടെയാണ് ജി സുധാകരൻ കെപിസിസിയുടെ ക്ഷണം സ്വീകരിക്കുന്നത്. നേരത്തെ ആലപ്പുഴയിൽ ലീഗിന്റെ പരിപാടിയിലും സുധാകരൻ പങ്കെടുത്തിരുന്നു.