തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.
പാർട്ടി കോൺഗ്രസിനു ശേഷമോ തൊട്ടുമുൻപോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാർട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാർ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തൽ. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ നടപടി എടുത്തിരുന്നെങ്കിൽ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാൻ ആയിരുന്നു പത്മകുമാറിന്റെ നീക്കങ്ങൾ എന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ചു നടപടിയിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്.
പാർട്ടിക്കെതിരെ പരസ്യമായി പറയുകയും, താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാർട്ടി കോൺഗ്രസിനു ശേഷം സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങൾ പറയുന്നു. അതേസമയം, പത്മകുമാർ വീണ്ടും വിമത ശബ്ദം ഉയർത്തിയാൽ പാർട്ടിക്ക് പുറത്തേക്കുള്ള വഴി പത്മകുമാറിനു തുറന്നുകൊടുക്കും.