തൃശൂർ; അന്തിക്കാട് താന്ന്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയൽവാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല (52)യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
തൊട്ടടുത്തുള്ള വീട്ടിൽ ഗുണ്ടകൾ കയറി ബഹളമുണ്ടാക്കുന്നത് കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാ സംഘം മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലീലയ്ക്ക് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
കൈയ്ക്കു വെട്ടേറ്റ ലീലയെ ഉടൻതന്നെ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ശ്രീബിൻ, ഷാജഹാൻ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. ലീലയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനാണ് ഗുണ്ടാസംഘം ഇവിടേക്കെത്തിയതെന്നും പൊലീസ് അറിയിച്ചു. .