കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊന്നത് താനാണെന്ന് ബന്ധുവായ 12-കാരി പോലീസിനോട് സമ്മതിച്ചു. തിങ്കളാഴ്‌ച രാത്രിയാണ് തമിഴ്‌നാട് സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. പിന്നീട് തിരച്ചിലിനിടെയാണ് അടുത്തുള്ള കിണറ്റിൽ കുഞ്ഞിനെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്ന് നേരത്തേ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.
കുഞ്ഞിനെ കാണാതായ സമയം വീട്ടിൽ കുഞ്ഞിൻ്റെ ബന്ധുവായ പെൺകുട്ടിയും ഉണ്ടായിരുന്നു. രാത്രി ശൗചാലയത്തിൽ പോയി തിരികെ വരുമ്പോൾ കുഞ്ഞിനെ കണ്ടില്ല എന്നാണ് 12-കാരി ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴിയിൽ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീട് ഈ പെൺകുട്ടി താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു. കണ്ണൂർ എസിപി രത്നകുമാറാണ് കുട്ടിയേയും അമ്മയേയും ചോദ്യം ചെയ്‌തത്.