തിരുവനന്തപുരം. കലക്ടറേറ്റിൽ ബോംബ് ഭീഷണിക്ക് പിന്നാലെ പരിശോധനയ്ക്കിടെ കടന്നലുകളുടെ ആക്രമണം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ കളക്ടറേറ്റ് ജീവനക്കാർ മാധ്യമപ്രവർത്തകർ എന്നിവർക്ക് മുഴുവൻ കടന്നലുകളുടെ കുത്തേറ്റു. പരിക്കേറ്റവരെ പേരൂർക്കട ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഏതാണ്ട് രണ്ടു മണിയോടെ തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി എന്ന വിവരം പുറത്തെത്തി. പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി. കളക്ടറേറ്റിന് ഉള്ളിലും പരിസരത്തും വ്യാപകമായ പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ആദ്യം കുത്തേറ്റു. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന കടന്നൽകൂട് ഇളകിയതിനെ തുടർന്നായിരുന്നു ആക്രമണം. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും ഉൾപ്പടെ കടന്നലിന്റെ ആക്രമണത്തിൽ പരുക്കേറ്റു. കലട്രേറ്റിൽ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് കടന്നൽക്കൂട്ടം ഇരച്ചെത്തിയത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ രണ്ട് ഇടത്തും ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി