‘അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചു: 50,000 രൂപ നൽകിയില്ല, അധിക്ഷേപിച്ചു; ആത്മഹത്യ ചെയ്യാൻ വിഡിയോ കണ്ടു’

Advertisement

വെഞ്ഞാറമൂട്: കൂട്ടക്കൊലക്കേസിൽ പ്രതിയായ മകൻ അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചെന്ന് അവർ കിളിമാനൂർ എസ്എച്ച്ഒയ്ക്ക് മൊഴി നൽകി. മുൻപ് കട്ടിലിൽ നിന്നു വീണുവെന്നാണു ഷെമി പറഞ്ഞിരുന്നത്. തനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം 50,000 രൂപയുടെ അടിയന്തര ആവശ്യമുണ്ടായി. തുടർന്ന് ബന്ധുവിന്റെ വീട്ടിൽ പോയി. അവിടെവച്ചു കേട്ട അധിക്ഷേപങ്ങൾ മകനെ വേദനിപ്പിച്ചെന്നും അതാണ് മകന്റെ പ്രവൃത്തിയിൽ കലാശിച്ചതെന്നും മൊഴിയിൽ പറയുന്നു.

ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വിഡിയോകൾ കണ്ടിരുന്നതായും ഷെമി പറഞ്ഞു. ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. അതേസമയം, പേരുമലയിലെ തെളിവെടുപ്പിന് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്ന അഫാനെ പിതാവ് അബ്ദുൽ റഹീം കണ്ട‌ു. 4 മീറ്റർ അകലെ, ജംക‍്ഷനിൽ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലായിരുന്നു അഫാൻ.

കൂട്ടക്കൊല വിവരമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീം മകനെ കാണാൻ താൽപര്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നലെ മാധ്യമങ്ങൾ സമീപിച്ചപ്പോഴും മകനെ കാണാനോ അവന്റെ കാര്യങ്ങൾ അന്വേഷിക്കാനോ താൽപര്യമില്ലെന്ന മറുപടി അബ്ദുൽ റഹിം ആവർത്തിച്ചു. അഫാനെ ഇന്നലെ പൊലീസ് 7 സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here