ഇടുക്കി. തൊടുപുഴ നഗരസഭയിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 12 ന് എതിരെ 18 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.
തൊടുപുഴ നഗരസഭയിലെ 35 അംഗ കൗൺസിലിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യുഡിഎഫിന് കഴിഞ്ഞ നാലര വർഷമായി അധികാരത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. അവസാന ലാപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 14 യുഡിഎഫ് അംഗങ്ങൾ, അവിശ്വാസം പാസാകാൻ വേണ്ടത് 18 പേരുടെ പിന്തുണ. വിപ്പ് ലംഘിച്ച് 4 ബിജെപി അംഗങ്ങൾ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
ബിജെപിയുടെ കൂട്ടുപിടിച്ച് നേടിയ വിജയമല്ല എന്നാണ് യുഡിഎഫിന്റെ വാദം.യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് നല്ല രീതിയിൽ നടക്കുന്ന ഭരണത്തെ അട്ടിമറിച്ചു എന്ന് എൽഡിഎഫ് ആരോപിച്ചു.
വിപ്പ് ലംഘിച്ച ബിജെപി അംഗങ്ങൾക്കെതിരെ ഉടൻ നടപടി ഉണ്ടാകും. എന്നാൽ കോൺഗ്രസ് ലീഗ് തർക്കം നിലനിൽക്കുന്ന നഗരസഭയിൽ ആര് ചെയർമാൻ സ്ഥാനാർത്ഥിയാകുമെന്നതിൽ തീരുമാനമായിട്ടില്ല. അതേസമയം അവിശ്വാസപ്രമേയത്തിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ച മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ പ്രസിഡണ്ടായി കോൺഗ്രസ് അംഗം വത്സമാ സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു