കണ്ണൂർ: കൈതപ്രത്ത് മധ്യവയ്സ്ക്കൻ വെടിയേറ്റ് മരിച്ചു.രാധാകൃഷ്ണൻ (49) ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ചാണ് ഇന്ന് രാത്രി 7.30തോടെ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാധാകൃഷ്ണൻ്റെ വീടിൻ്റെ നിർമ്മാണ ചുമതല സന്തോഷിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിലെ തർക്കങ്ങളാകാം കൊലയിലേക്ക് നയിച്ചത് എന്നാണ് പരിയാരം പോലീസിൻ്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി തോക്ക് കൈവശം വെയ്ക്കുന്ന ആളാണ്. ലൈസൻസ് ഉള്ള തോക്കാണ്.ശബ്ദവും നിലവിളിയും കേട്ട് ആളുകൾ ഓടിക്കൂടിയതോടെ സന്തോഷ് രക്ഷപെട്ടു. പോലീസ് പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണൻ. മുൻപും ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.ആസൂത്രിതവും കരുതികൂട്ടിയുള്ള കൊലപാതകമാണെന്നും നിഗമനം ഉണ്ട്.