കണ്ണൂർ. മുഴപ്പിലങ്ങാട്ടെ ആർഎസ്എസ് പ്രവർത്തകൻ സൂരജ് വധക്കേസിൽ സി പി എം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ. ശിക്ഷ വിധി തിങ്കളാഴ്ച.കേസിൽ 2 മുതൽ 6 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം തെളിഞ്ഞു. 10-ാം പ്രതി പ്രകാശനെ വെറുതെ വിട്ടു.സംഭവത്തിന് ശേഷം കേസിലെ രണ്ട് പ്രതികൾ മരിച്ചിരുന്നു.
തലശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി വധക്കേസ് പ്രതി ടി.കെ രജീഷും ഉൾപ്പെടെ 9 പ്രതികൾ കുറ്റക്കാരണന്നാണ് കോടതി കണ്ടെത്തിയത്. 12 സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ടി.കെ രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരമാണ് രജീഷിനെയും മനോരാജിനെയും കേസിൽ പ്രതി ചേർത്തത്.
2005 ആഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ച് സൂരജിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് ഒമ്പത് മാസം മുമ്പാണ് സൂരജ് സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന്റെ വിരോധത്തിൽ സൂരജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യമുന്നയിച്ചു.