പാലക്കാട്. ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളും പിടിയില്‍. സിപിഐഎം തേൻകുറിശ്ശി മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ വാസുദേവനും ഭാര്യയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മി ദേവിയും അടക്കമുള്ള ഏഴു പ്രതികളാണ് പോലീസിന്റെ പിടിയിലായത്. 46 ലക്ഷം രൂപയുടെ മുക്കു പണ്ട് പണയത്തട്ടിപ്പാണ് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് നടന്നത്
സിപിഐഎം തേൻകുറിശി മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ വാസുദേവനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ഇന്നലെ ചേർന്ന കുഴൽമന്ദം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. വാസുദേവനെ കൂടാതെ ഭാര്യയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മിദേവി ,മകൻ വിവേക് ഭാര്യ, ശരണ്യ,തിരുവനന്തപുരം കൊല്ലം സ്വദേശികളായ രണ്ടു പേർ എന്നിവരും കേസിൽ പ്രതികളാണ്.ബാങ്കിലെ ജീവനക്കാരനായിരുന്ന മുഖ്യപ്രതി മോഹന കൃഷ്ണൻറെ സഹോദരിയാണ് ലക്ഷ്മിദേവി. ഇയാളാണ് പലരുടെയും പേരിൽ 46 ലക്ഷം രൂപയുടെ മുക്കുപണ്ടം ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ പണയം വെച്ചത്. ശാഖാ മാനേജർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വെച്ചതാണെന്ന് ബോധ്യമായത്.പ്രതികളെ കൊല്ലത്ത് വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവരെ രാത്രിയോടെ ഒറ്റപ്പാലത്ത് എത്തിക്കും