കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ(73)അന്തരിച്ചു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ
ഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ പാങ്ങപ്പാറ നിഷാ നിവാസിൽ വീട്ടിലും പൊതുദർശനം. 3.30 ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം.നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്.
വർക്കല എസ്എൻകോളേജിൽ പഠിക്കുമ്പോഴാണ് അയിലം ഉണ്ണികൃഷ്ണൻ കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. ചെറുപ്പം മുതൽ അച്ഛൻ കുഞ്ഞിശങ്കരൻ ഭാഗവതർക്കൊപ്പം സംഗീത കച്ചേരിക്കും നാടകങ്ങൾക്കും പോകാറുണ്ടായിരുന്നു. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും കഥാപ്രസംഗങ്ങൾ ഉണ്ണികൃഷ്ണന് പ്രചോദനമായി. തുടർന്ന് മണമ്പൂർ ഡി രാധാകൃഷ്ണന്റെ ശിഷ്യത്വം നേടി. ആദ്യ വർഷം തന്നെ 42 കഥകളാണ് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചത്. രക്തപുഷ്പം എന്ന് കഥയാണ് ആദ്യമായി അവതരിപ്പിക്കുന്നത്. കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുരസ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ : സന്താനവല്ലി. മക്കൾ: രാജേഷ് ( ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക്), രാകേഷ് ( യുകെ ). മരുമകൾ:ദേവി രാകേഷ്.